തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വിരുദ്ധ പരിശോധന ശക്തമാക്കിയതോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 8.440 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ച് ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം തിരൂരിൽ വിൽപനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി മൊഴി നൽകി.
മുമ്പ് എറണാകുളം കേന്ദ്രീകരിച്ചും ഇയാൾ ലഹരി വിൽപന നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധന സംഘം ആർ.പി.എഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡ് അംഗങ്ങളായ ടി. വിജേഷ്, പി.കെ. പ്രവീൺ, ഒ.പി. ബാബു, എ.എസ്.ഐ മാരായ ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, അസി. ഇൻസ്പെക്ടർ കെ.എം. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവും പിടികൂടിയ പ്രതിയെയും തുടർനടപടികൾക്കായി എക്സൈസിന് കൈമാറി.
