NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു… ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത’; നായിക് മീനാച്ചി സുന്ദരം എ ക്ക് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ചു

മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും കൊടുംഭീകരനെ വധിച്ച ‘മാൻ ഓഫ് സ്റ്റീൽ’ എന്നറിയപ്പെടുന്ന ലാൻസ് നായിക് മീനാക്ഷി സുന്ദരം എ. സൈന്യത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമാധാനകാല വീരതാ പുരസ്കാരമായ കീർത്തിചക്ര നൽകിയാണ് ഭാരതം അദ്ദേഹത്തെ ആദരിച്ചത്.

ജമ്മുകശ്മീരിലെ അതിർത്തികളിൽ അസാധാരണമായ പോരാട്ടവീര്യവും ധീരതയും പ്രകടിപ്പിച്ച ജവാൻ. ആരാണ് ലാൻസ് നായിക് മീനാക്ഷി സുന്ദരം എ.

ചില മനുഷ്യർ മരണത്തെ പോലും വെല്ലുവിളിച്ചാണ് ജീവിക്കുന്നത്. സ്വന്തം ശരീരത്തിൽ നിന്ന് ചോര വാർന്നൊഴുകുമ്പോഴും, ശത്രുവിന് മുന്നിൽ തലകുനിക്കാതെ അവസാന ശ്വാസം വരെ പോരാടുന്നവർ.

അത്തരമൊരു ധീരയോദ്ധാവാണ് തമിഴ്‌നാട്ടിന്റെ മണ്ണിൽ ജനിച്ചുവളർന്ന ലാൻസ് നായ്ക് മീനാച്ചി സുന്ദരം എ. ഇന്ത്യൻ ആർമിയുടെ റെജിമെന്റ് ഓഫ് ആർട്ടിലറിയിലെ അംഗമായിരുന്ന അദ്ദേഹം, ഭീകരവിരുദ്ധ ദൗത്യങ്ങൾക്കായി ജമ്മു-കശ്മീരിലെ 34 രാഷ്ട്രീയ റൈഫിൾസ് (34 RR) ബറ്റാലിയനോടൊപ്പമാണ് സേവനമനുഷ്ഠിച്ചിരുന്നത്.

രാജ്യസുരക്ഷയ്ക്കായി ജീവൻ പണയംവെച്ച് അതിർത്തികളിൽ കാവലിരുന്ന ഈ സൈനികന്റെ ധീരത ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. ദക്ഷിണ കശ്മീരിലെ കുൽഗാം മേഖലയിൽ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും നിറഞ്ഞ ഒരു രാത്രിയിലായിരുന്നു ആ നിർണായക ദൗത്യം. പ്രദേശത്തെ ഒരു വീട്ടിൽ മാരകായുധങ്ങളുമായി ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ സൈന്യം പ്രദേശം പൂർണമായും വളഞ്ഞു. ഭീകരർ രക്ഷപ്പെടാതിരിക്കാൻ ഒരുക്കിയ സുരക്ഷാ വലയത്തിന്റെ ഏറ്റവും മുൻനിരയിലായിരുന്നു മീനാച്ചി സുന്ദരത്തിന്റെ സ്ഥാനം.

 

ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ, ഒളിച്ചിരുന്ന ഭീകരർ പെട്ടെന്ന് സൈന്യത്തിന് നേരെ കനത്ത വെടിവെപ്പും ഗ്രനേഡ് ആക്രമണവും അഴിച്ചുവിട്ടു. വെടിയുണ്ടകൾ മഴപോലെ പെയ്യുന്നതിനിടെ, ഒരു മാരക വെടിയുണ്ട മീനാച്ചി സുന്ദരത്തിന്റെ മുഖത്തും വലതു തോളിലും തുളച്ചുകയറി. ഒരു സാധാരണ മനുഷ്യനെ നിലംപരിശാക്കാൻ പോന്ന പരിക്കായിരുന്നു അത്. മുഖത്ത് നിന്ന് രക്തം ചാലിട്ടൊഴുകി, കാഴ്ച പോലും മങ്ങുന്ന അവസ്ഥ. എന്നാൽ അദ്ദേഹം പിന്നോട്ടില്ലായിരുന്നു. താൻ വീണാൽ പിന്നിലുള്ള സഹപ്രവർത്തകരുടെ ജീവൻ അപകടത്തിലാകുമെന്നും, ഭീകരൻ രക്ഷപ്പെടാനിടയുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി.

 

കടുത്ത വേദനയെയും രക്തനഷ്ടത്തെയും അവഗണിച്ച്, കൈയിലെ റൈഫിളിൽ കൂടുതൽ കരുത്തോടെ പിടിമുറുക്കി അദ്ദേഹം മുന്നോട്ട് കുതിച്ചു. വളരെ അടുത്തുവെച്ച് നടന്ന അത്യന്തം അപകടകരമായ ഏറ്റുമുട്ടലിൽ, കൃത്യമായ ലക്ഷ്യത്തോടെ വെടിയുതിർത്ത് ആ കൊടുംഭീകരനെ അദ്ദേഹം വധിച്ചു. മീനാച്ചി സുന്ദരത്തിന്റെ അസാമാന്യ ധീരതയും നിമിഷനേരത്തെ നിർണായക തീരുമാനവുമാണ് ആ ദൗത്യത്തെ വിജയത്തിലേക്ക് നയിച്ചത്. അതോടൊപ്പം ഒപ്പമുണ്ടായിരുന്ന നിരവധി സൈനികരുടെ ജീവനും രക്ഷിക്കപ്പെട്ടു.

 

ഈ അതുല്യമായ വീരത്വത്തിനുള്ള അംഗീകാരമായാണ് ഇന്ത്യയുടെ സമാധാനകാലത്തെ രണ്ടാമത്തെ ഉയർന്ന ധീരതാ ബഹുമതിയായ കീർത്തി ചക്ര രാഷ്ട്രം അദ്ദേഹത്തിന് സമ്മാനിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഈ മഹത്തായ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ, അത് ഒരാളുടെ മാത്രം ബഹുമതിയായിരുന്നില്ല. രാജ്യത്തിനായി ജീവൻ പണയംവെക്കുന്ന ഓരോ ഇന്ത്യൻ സൈനികന്റെയും അഭിമാന നിമിഷമായിരുന്നു. രാജ്യസുരക്ഷയ്ക്കായി സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ പോരാടിയ ഈ വീരപുത്രന് മുന്നിൽ ഒരു രാജ്യം മുഴുവൻ അഭിമാനത്തോടെ സല്യൂട്ട് അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia