രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ
മാനന്തവാടി : രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ചൊവ്വാഴ്ച തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവർ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ മാസം 12 ന് അർധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. പിന്നീട് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് മാനന്തവാടി കണിയാരത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പം കണ്ടെത്തി. കേസെടുത്ത മാനന്തവാടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി 11 മണിക്ക് പെൺകുട്ടി ഉറങ്ങാൻ പോയതായാണ് രക്ഷിതാക്കൾ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. രാത്രി ഒന്നരയ്ക്ക് ഒരു ആൺകുട്ടി വിളിച്ച് മകൾക്ക് അപകടത്തിൽ പരുക്കേറ്റതായും മാനന്തവാടിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയതായും ഫോണിൽ അറിയിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്നിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തി മകളെ കാണുകയായിരുന്നു. ഒരു പെൺ സുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് വീട്ടിൽ നിന്ന് കൊണ്ടു പോയതെന്ന് ആശുപത്രിയിൽ ലഹരിയുടെ മയക്കത്തിൽ നിന്ന് ഉണർന്ന ശേഷം മകൾ പറഞ്ഞതായാണ് മാതാപിതാക്കൾ പറയുന്നത്. ചായ കുടിക്കാൻ പോകാം എന്നു പറഞ്ഞാണ് പെൺ സുഹൃത്ത് പതിനാറുകാരിയെ കൂട്ടി കൊണ്ടുപോയതെന്നാണ് വിവരം. അപകടത്തിൽ കാലിനും മുഖത്തും സാരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
