മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ
മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ആത്മഹത്യയ്ക്കു ശ്രമിച്ചത്. മലപ്പുറത്തെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു മോശം രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനികൾ സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പൊന്നാനിയിൽ നിന്നുള്ള വിദ്യാർഥിനികളുടെ പരാതിയിലാണ് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന്നിൽ സുബിനാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്യുന്ന സുബിൻ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
