ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം; 250 ഗ്രാമിന് മുകളിലുള്ളവയ്ക്ക് യു.ഐ.എൻ നിർബന്ധം; ഡ്രോൺ വാങ്ങാനും വിൽക്കാനും പുതിയ മാനദണ്ഡങ്ങൾ; ഉത്തരവിറക്കി ജില്ലാ കലക്ടർ..!
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശപ്രകാരം മലപ്പുറം ജില്ലയിൽ ആളില്ലാ വിമാനങ്ങളുടെയും ഡ്രോണുകളുടെയും സംഭരണം, രജിസ്‌ട്രേഷൻ, കൈമാറ്റം എന്നിവയ്ക്ക് ജില്ലാ കലക്ടർ നിർണ്ണായക മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ജില്ലയിൽ പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഉത്തരവ് പ്രകാരം 250 ഗ്രാമിന് മുകളിൽ തൂക്കമുള്ള എല്ലാത്തരം ഡ്രോണുകളും ‘ഡിജിറ്റൽ സ്‌കൈ’ പോർട്ടൽ വഴി നിർബന്ധമായും ഓൺ ലൈനായി രജിസ്റ്റർ ചെയ്ത് ഏകീകൃത തിരിച്ചറിയൽ നമ്പർ സ്വന്തമാക്കേണ്ടതുണ്ട്.
ഡ്രോണുകൾ വിൽപ്പന നടത്തുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യുമ്പോൾ പുതിയ ഉടമസ്ഥന്റെ വിവരങ്ങൾ പോർട്ടലിൽ കൃത്യമായി പുതുക്കണം.
സുരക്ഷാ നിയന്ത്രിത മേഖലകളിൽ മുൻകൂട്ടി അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും രജിസ്‌ട്രേഷൻ ഇല്ലാതെ ഡ്രോണുകൾ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ് ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ പോലീസിനും തഹസിൽദാർമാർക്കും ഉൾപ്പെടെയുള്ള എല്ലാ വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
