മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിനെ അപരിചിതയുടെ കയ്യിൽ ഏല്‍പ്പിച്ച് അമ്മ കടന്നു
പ്രതീകാത്മക ചിത്രം
കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ. 16 ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് അമ്മ ആശുപത്രിയിലെ വാർഡിൽ ഒരു സ്ത്രീയെ ഏൽപ്പിച്ച ശേഷം പോയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലാണ് പത്തനംതിട്ട സ്വദേശിയായ ഷാഹിന കുഞ്ഞിനു ജന്മം നൽകിയത്. ആശുപത്രിയിൽ വയനാട് മേപ്പാടി സ്വദേശിയായ ഒരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ എൽപ്പിച്ച ശേഷമാണ് ഇവർ പോയത്.
സമയം ഏറെക്കഴിഞ്ഞിട്ടും ആരും കുഞ്ഞിനെ വാങ്ങാൻ എത്താത്തതിനെ തുടർന്ന് സ്ത്രീ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. മെഡിക്കൽ കോളജ് പൊലീസ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ വനിത പൊലീസിന്റെ സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
മെഡിക്കൽ കോളജിൽ ഷാഹിന നൽകിയ മൊബൈൽ ഫോൺ നമ്പരിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിന്റെ മാതാവിന്റെ ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മാതാവിനെ കണ്ടെത്താൻ വൈകിയാൽ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് മുൻപാകെ ഹാജരാക്കാനാണ് പൊലീസ് നീക്കം.
