മിനി കപ്പിൽ – കിളിനക്കോട് റോഡ് നവീകരണം വൈകുന്നു; പൊടി തിന്ന് ദുരിതത്തിലായി ജനങ്ങൾ, മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്ഡിപിഐ
വേങ്ങര : കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മിനി കപ്പിൽ – കിളിനക്കോട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനായി പൊളിച്ചിട്ടിട്ട് ആറുമാസത്തോളമായിട്ടും പണികൾ അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, മനുഷ്യാവകാശ കമ്മീഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്ക് ഔദ്യോഗികമായി പരാതി നൽകി.
റോഡ് തകർന്നു കിടക്കുന്നതുമൂലം പ്രദേശത്ത് രൂക്ഷമായ പൊടിശല്യവും അതുവഴി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ കരാർ ഒപ്പിട്ടിട്ടും ഫണ്ട് അനുവദിക്കാത്തതും, വിവരാവകാശ രേഖകളിൽ തുക സംബന്ധിച്ച് മാറിമറിഞ്ഞ മറുപടികൾ നൽകിയതും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കടുത്ത അലംഭാവമാണ് വ്യക്തമാക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.
കരാർ കാലാവധി നീണ്ടുനിൽക്കുന്നതിനാൽ കരാറുകാരന് നോട്ടീസ് നൽകാൻ പോലും സാധിക്കാത്ത ഈ ദയനീയ അവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കണ്ട് ടാറിംഗ് ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
