ഉദ്യോഗസ്ഥരുടെ ഹീന നടപടി ; തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഓഫിസിലെ ശൗചാലയത്തിൽ മാലിന്യ കൂമ്പാരം.
തിരൂരങ്ങാടി: ഒരു വിഭാഗം ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപങ്ങളും ഹരിതകർമ്മ സേനയുമെല്ലാം മാലിന്യം ശേഖരിച്ച് നാടും നഗരവുമെല്ലാം ശുചീകരിക്കുമ്പോൾ ചില ഉദ്യോഗസ്ഥരടക്കം വൃത്തിഹീനമാക്കുകയാണ് ഓഫീസും പരിസരവും.
തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. ഓഫീസിന് സമീപത്തെ ശൗചാലയത്തിലാണ് പ്ലാസ്റ്റിക് കവറുകളും, പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണമാലിന്യങ്ങളുൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നത്. ദിവസേന സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വരുന്ന ഓഫീസാണ് ഇത്. ഓഫീസിന് പുറത്ത് ഉപയോഗശൂന്യമായ ടയറുകൾ, പഴയ പേപ്പറുകൾ എന്നിവ ചാക്കിൽ കെട്ടിവെച്ച നിലയിലാണ്.
ഓഫീസിനോട് ചേർന്നുള്ള ശൗചാലയത്തിലേക്ക് കടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വൃത്തിഹീനമാണ്. പ്ലാസ്റ്റിക് കവറുകളും, പ്ലാസ്റ്റിക് കുപ്പികളും, ഭക്ഷണം മാലിന്യങ്ങൾ ഉൾപ്പെടെ ഇതിലുണ്ട്. ലേണിംഗ് ടെസ്റ്റിന് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ശൗചാലയം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
മാലിന്യങ്ങൾ കാരണം പലപ്പോഴും ഇവിടെ ഇടയ്ക്കിടെ തെരുവുനായ ശല്യം ഉണ്ടാവുന്നതായ ഓഫീസിലെത്തുന്നവർ പരാതി പറയുന്നുണ്ട്. വാഹനങ്ങൾ ഫിറ്റ്നസ് എടുക്കാൻ വരുമ്പോൾ വൃത്തിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കുന്ന ഉദ്യോഗസ്ഥരാണ് ഓഫീസും പരിസരവും വൃത്തിയില്ലാതെ സൂക്ഷിക്കുന്നത്.
