പുത്തൻവണ്ടിയിൽ ഡീലർമാരുടെ കൃത്രിമം; ആഡംബര ബൈക്കിന് കിട്ടിയത് ഒരുലക്ഷം പിഴ
FILE
10,3000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം
തിരൂരങ്ങാടി: വിൽപ്പനക്കുള്ള ആഡംബര ബൈക്കിന്റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർമാർക്ക് 10,3000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.
കോട്ടക്കൽ എ.ബി.സി മോട്ടേഴ്സ് ഷോറൂമിൽ നിന്ന് കോഴിക്കോടുള്ള ലുഹ ഒട്ടോമോട്ടീവ്സ് ഷോറൂമിലേക്ക് വാഹനം ഓടിച്ച് കൊണ്ടുപോകുംവഴി ദേശീയപാത കക്കാട് വെച്ചാണ് ഉദ്യോഗസ്ഥർ വാഹനം പിടികൂടിയത്.
വാഹനം വിൽപ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയദൂരം മീറ്ററിൽ കാണാതെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോർവാഹന നിയമത്തിന്റെ ലംഘനമായതിനാൽ ഡീലർക്ക് ഒര ലക്ഷം രൂപ പിഴ ചുമത്താനാണ് വ്യവസ്ഥയുള്ളത്.
ബൈക്ക് ഓടിച്ച ഉദ്യോഗസ്ഥർ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാലും 1,0,3000 (ഒരുലക്ഷത്തി മുവായിരം രൂപ) പിഴ ചുമത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മാസങ്ങൾക്ക് മുമ്പ് രണ്ട് ബൈക്കുകളും ഒരു കാറും എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
