തീർത്ഥാടന നാളുകളിൽ ഉറക്കിളച്ച് ജാഗ്രതയോടെ ഉദ്യോഗസ്ഥർ, ഭക്തർക്ക് സുരക്ഷിത യാത്രയൊരുക്കി മോട്ടോർവാഹന വകുപ്പ്.
വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ! നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ ഉറക്കാമൊഴിഞ്ഞ് യത്നിക്കുകയാണിവർ.
അമിത ലൈറ്റുകളുടെ അപകടവും സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിയുടെ ആവശ്യകതയെയുമാണ് പ്രധാനമായും ബോധവൽക്കരണം നടത്തുന്നത്. മകരജ്യോതിയോട് അനുബന്ധിച്ച് നിരത്തുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മറുനാട്ടിൽ നിന്ന് എത്തുന്നവരെയും, വാഹനങ്ങളെയും “സുഖ യാത്ര, സുരക്ഷിതയാത്ര” ഒരുക്കി കടത്തിവിടുക എന്ന ലക്ഷ്യം വെച്ചാണ് രാത്രികാല ബോധവൽക്കരണം.
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങിയ വിവിധ ഭാഷകളിൽ റോഡ് സുരക്ഷാ സന്ദേശങ്ങളും നൽകുന്നുണ്ട്. തിരൂരങ്ങാടി ജോയിന്റ് ആർടിഒക്ക് പുറമെ എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, ടി. മുസ്തജാബ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ വള്ളിക്കുന്ന്, ചേളാരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കൽ തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്.
