പക്ഷികളെ കുറിച്ചു പഠിക്കാൻ രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് തയ്യാറാക്കി കേരളം
പക്ഷികളെ കുറിച്ചും അവയെപ്പറ്റിയുള്ള പഠനങ്ങള്‍ക്കുമായി രാജ്യത്തെ ആദ്യ ബേര്‍ഡ് അറ്റ്‌ലസ് തയ്യാറാക്കി. കേരള ബേര്‍ഡ് അറ്റ്ലസ് (കെബിഎ) എന്ന പേരില്‍ 1000-ലധികം പക്ഷിനിരീക്ഷകരുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കിയത്. മൂന്ന് ലക്ഷത്തോളം വരുന്ന പക്ഷി വിഭാഗങ്ങളുടെ പേരുകള്‍ അറ്റ്‌ലസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അപൂര്‍വമായി കണ്ടുവരുന്ന 197 പക്ഷി വിഭാഗങ്ങള്‍ പട്ടികയില്‍ ഉണ്ട്. 2015 മുതല്‍ 2020 വരെയുള്ള കാലഘട്ടമാണ് വിവരശേഖരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ പ്രധാന ആവാസ വ്യവസ്ഥകളെ കുറിച്ചും അതിന്റെ വൈവിധ്യത്തെ കുറിച്ചും ഇതില്‍ പഠന വിധേയമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യമനുസരിച്ച് പ്രവചനങ്ങള്‍ നടത്താനും അറ്റ്ലസില്‍ നിന്ന് സാധിക്കും. വരുന്ന 25 വര്‍ഷക്കാലത്തിനപ്പുറം പക്ഷിസമൂഹങ്ങളുടെ സ്ഥിതിയെന്താവുമെന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ അറ്റ്‌ലസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 2025 നും 2030 നും ഇടയിലായിരിക്കും അടുത്ത വിവര ശേഖരണം നടക്കുക എന്ന് കെ.ബി.എ സംസ്ഥാന തല കോ-ഓര്‍ഡിനേറ്റര്‍മാരിലൊരാളായ പി.ഒ നമീര്‍ പറഞ്ഞു.
ഭൂമിശാസ്ത്രപരമായ വ്യാപ്തി, സാമ്പിളിംഗ്, സ്പീഷീസ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഇത് ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി അറ്റ്ലസാണിത്. മഴക്കാലത്തേക്കാളും വേനല്‍കാലത്ത് പക്ഷികളുടെ എണ്ണം കൂടുതലാണെന്നും, തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍, മധ്യ ജില്ലകളില്‍ പക്ഷികളുടെ വൈവിധ്യങ്ങൾ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ വംശനാശഭീഷണി നേരിടുന്ന ജീവികള്‍ കൂടുതലും തീരപ്രദേശങ്ങളിലാണെന്നും പഠനത്തിലുണ്ട്.
