‘ഫിഫ ലോകകപ്പ് ലൈവ് ഫ്രീ’; ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ, ഇൻസ്റ്റാൾ ചെയ്യരുത്
ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നു പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സാപ്പ്, യുട്യൂബ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന “ഫിഫ ലോകകപ്പ് ലൈവ് ഫ്രീ”, “1000+ ടിവി ചാനലുകൾ സൗജന്യം”, “പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ എകെപി ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibility Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലപ്പെടുത്തപ്പെടുകയും, ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈവശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുന്നു.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.
“Free Premium Subscription”, “Unlimited Sports Access”, “Watch All Matches Free” തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.
Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.
ബാങ്കിങ്, യുപിഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക.
സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യരുത് .
സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
