NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റവന്യൂ ജീവനക്കാരിയുടെ ഭർത്താവിനെ മർദ്ദിച്ച സംഭവം; ജില്ല കളക്ടറുടെ നേരിട്ടിടപെടൽ, ജീവനക്കാരിയേയും, ഭർത്താവിനേയും ഉദ്യോഗസ്ഥരേയും വിളിച്ച് വരുത്തി മൊഴിയെടുത്തു; നടപടിക്ക് സാധ്യത.

മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്. ഞായറാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ റോഡോരത്ത് വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദ്ദിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതിക്കാരായ റവന്യൂ ജീവനക്കാരിയേയും, മർദ്ധനമേറ്റ ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തത്.

 

ലോക്ഡൗൺ ആയതിനാൽ പരിസരം വിജനമായതിനാൽ ഭാര്യയെ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു. തുടർന്ന് മൊബൈൽ കൊണ്ട് പോവുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകൾ ചുമത്തി കേസ്സെടുക്കുകയായിരുന്നു. കാര്യമന്വേഷിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പോലീസിനെ നിയന്ത്രിക്കുന്നത് കലക്ടർ അല്ല എന്ന തരത്തിലുള്ള മറുപടിയാണ് സി.ഐ. ഉയർത്തിയതെന്നും ഇവർ പറയുന്നു.

പരപ്പനങ്ങാടിയിൽ പലരെയും സി.ഐ. ഇത്തരത്തിൽ  മർധിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വള്ളിക്കുന്നിൽ ദളിത് യുവാവിനെ മർദ്ധിച്ചതടക്കം, പരപ്പനങ്ങാടിയിൽ പൊതുപ്രവർത്തകനെ അപമാനിച്ചത്, പ്രതിയെ പിടിക്കാനെത്തി വീട്ടിൽ അതിക്രമം നടത്തിയത്, ചെട്ടിപ്പടിയിൽ വാടകകോർടേഴ്സിലെ ദമ്പതികളെ അക്രമിച്ചത്, പുത്തരിക്കലിൽ ബൈക്ക് യാത്രക്കാരെ മർധിച്ചത്, വള്ളിക്കുന്ന് ജംഗ്ഷനിൽ വളം വില്പനക്കാരനെ മർദ്ദിച്ച് എല്ല് പൊട്ടിച്ചത് തുടങ്ങിയ സംഭവങ്ങൾ നിരവധിയാണ്.
പരപ്പനങ്ങാടിയിൽ സി.ഐ. പലരേയും മർദ്ദിച്ച പരാതികൾ ഉണ്ടായിട്ടും യാതൊരു നടപടിയും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ അക്രമങ്ങളുടെ പേരിൽ മുമ്പ് നിരവധി തവണ സസ്പെൻഷനുകൾ ഉണ്ടായിട്ടുണ്ടത്രെ. എന്നാൽ ഇത്തരം സംഭവങ്ങളിലൊക്കെ ചില രാഷ്ട്രീയ ഇടപെടലൂടെ ഇദ്ധേഹത്തെ ചിലർ സംരക്ഷിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. അതേസമയം പ്രമോദിനെ മർദ്ദിച്ച സംഭവം ഔദ്യോഗിക ജോലിയുടെ ഭാഗമാണന്ന തരത്തിലാണ് കളക്‌ടർക്ക്  മലപ്പുറം എസ്.പി റിപ്പോർട്ട് നൽകിയിട്ടുള്ളത്. സംഭവത്തെ നിസ്സാരവൽക്കരിച്ച് എസ്.പിയും ആരോപണ വിധേയനായ സി.ഐ.യെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്.  പരാതിക്കാർക്കൊപ്പം തിരൂരങ്ങാടി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, സംഘടനാ നേതാക്കൾ എന്നിവരും കലക്റ്റർ മുമ്പാകെ ഹാജരായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ വേണ്ട നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചതായും സംഭവത്തിൽ എസ്.പി.ക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി സര്‍ക്കാര്‍ സര്‍വ്വീസ്‌ സംഘടനകളും രംഗത്തെത്തി. തിരൂരങ്ങാടി താലൂക്ക്‌ ഓഫീസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിച്ചതിയലും ഓഫീസിലെ ജീവനക്കാരോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതിലും എന്‍.ജി.എ യൂണിയന്‍ ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

സംഭവത്തിൽ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *