യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സംഘർഷം; പൊലീസ് നടത്തിയ ലാത്തി ചാർജിൽ മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റു.
യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേവ് കേരള മാർച്ച് മ്യൂസിയത്തിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റ് പരിസരത്ത് സമാപിച്ചപ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവർത്തകരും പൊലീസുകാരും തമ്മിൽ സംഘർഷo ഉണ്ടായത്. നേതാക്കൾ സമാപന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. നിരവധി തവണ പ്രവർത്തകരെ ശാന്തരാക്കാൻ നേതാക്കൾ അടക്കം ശ്രമിച്ചു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് നജീബ് കാന്തപുരം എംഎൽഎ, പി.എം.എ സലാം തുടങ്ങിയവർ സമാപന ചടങ്ങിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റിലെ നോർത്ത് ടു ഗേറ്റിൽ ബാരിക്കേടുകൾ തള്ളി മറിച്ചിടാൻ ശ്രമിക്കുകയും ബാരിക്കേഡിന് മുകളിൽ കയറിയിരിക്കുകയും ചെയ്തത്. തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും ടിയർ ഗ്യാസ് എറിയുകയും ചെയ്തു.
എന്നാൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ വഴിയാത്രക്കാരടക്കം മാർച്ചിൽ പങ്കെടുക്കാത്ത നിരവധി പേർക്ക് പരിക്കേറ്റു. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാനതലത്തിൽ നടത്തിയ സേവ് കേരള മാർച്ചിൽ സംസ്ഥാനത്തെ നിരവധി യുത്ത് ലീഗ് പ്രവർത്തകർ പങ്കെടുത്തിരുന്നു.
സമരം സമാധാനപരമാണെന്നും പൊലീസ് അക്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമേ പ്രവർത്തകർ ചെയ്തുള്ളൂ എന്നും സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാർ എറിഞ്ഞ കല്ല് ആണ് പ്രവർത്തകർ തിരിച്ചെറിഞ്ഞതെന്നും സംഘർഷാവസ്ഥയ്ക്ക് വഴിയൊരുക്കിയത് പൊലീസ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെ സംഘർഷം ഉണ്ടാക്കിയ ചിലരെ അറസ്റ്റ് ചെയ്തു നീക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
