പേവിഷബാധ: സ്‌കൂളുകളിൽ ബോധവൽക്കരണ പരിപാടി നടത്തി
തിരൂരങ്ങാടി: പേവിഷബാധ സ്കൂൾതല ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വിഭാഗവും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രവും സംയുക്തമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന നഗരസഭകളിലേയും പഞ്ചായത്തുകളിലേയും സ്കൂളുകളിൽ പരിപാടി അവതരിപ്പിച്ചു.
ചെമ്മാട് തൃക്കുളം ജിഎച്ച്എസ്എസ്, പരപ്പനങ്ങാടി ബി ഇ എം എച്ച്എസ്എസ്, വള്ളിക്കുന്ന് അരിയല്ലൂർ എം വി എച്ച് എസ് എസ്, തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉള്ള ജി എം എച്ച് എസ് എസ് എന്നീ സ്കൂളുകളിലാണ് പേ വിഷബാധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പാവ നാടകം അവതരിപ്പിച്ചത്. അതാത് സ്ഥലത്തെ ജനപ്രതിനിധികൾ പരിപാടികൾ ഉദ്ഘാടനം ചെയ്തു നെടുവ ഹെൽത്ത് ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ ഷഹർബാൻ ഉദ്ഘാടനം ചെയ്തു.
നെടുവ ഹെൽത്ത് ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ ഷഹർബാൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.ഷാഹുൽഹമീദ് അദ്ധ്യക്ഷനായിരുന്നു. ഡിവിഷൻ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ മുഖ്യാതിഥിയായിരുന്നു.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ മാസ് മീഡിയാ എഡുക്കേഷൻ ഓഫീസർ രാജു.പി മുഖ്യപ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദേശപ്രകാരം മുറിവിന്റെ സ്ഥാനം, തീവ്രത എന്നിങ്ങനെ പല മാനദണ്ഡങ്ങളെ ആശ്രയിച്ചാണ് ചികിത്സാരീതി നിർണയിക്കുന്നത്. ആന്റി റാബീസ് വാക്സിൻ, ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നിങ്ങനെ രണ്ടുതരം മരുന്നുകളാണ് പ്രധാനമായും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. നന്നായി കഴുകി വൃത്തിയാക്കിയശേഷം മുറിവിൽ 70 ശതമാനം വീര്യമുള്ള ആൽക്ക ഹോൾ, അയഡിൻ ലായനി തുടങ്ങിയ അണുനശീകരണ മരുന്നുകൾ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ അനുവർത്തിക്കുന്ന നിസ്സാരമായ മുൻകരുതൽ നടപടികൾ രോഗം ബാധിക്കാനുള്ള സാധ്യത ഏകദേശം 60 ശതമാനം കണ്ട് കുറയ്ക്കുന്നു എന്നാണ് പഠന നിരീക്ഷണങ്ങൾ തെളിയിക്കുന്നത് എന്നും മാസ് മീഡിയാ ഓഫീസർ പറഞ്ഞു.
ഡെപ്യൂട്ടി മാസ് മീഡിയ എഡ്യൂക്കേഷൻ ഓഫീസർ ഫസൽ.പി.എം, പി.ടി.എ പ്രസിഡണ്ട് നൗഫൽ ഇല്ല്യാൻ, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദ്യ മേരി ജോൺ, പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ വെള്ളൂർ, പി.ആർ.ഒ/ലൈസൻ ഓഫീസർ ധനയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
പേവിഷബാധ ലോകത്ത് 150 രാജ്യങ്ങളിൽ കാണുന്നു. ലോകത്ത് പ്രതിവർഷം 55,000 ആളുകൾ പേവിഷബാധകൊണ്ട് മരിക്കുന്നു. മൃഗങ്ങളിൽ നിന്ന് പേവിഷബാധയേൽക്കുന്നവരിൽ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്. 99 ശതമാനം പേവിഷബാധകളും ഉണ്ടാകുന്നത് നായ്ക്കളിലൂടെ ആണ്. പട്ടി കടിയാൽ ഉണ്ടാകുന്ന മുറിവായ് എത്രയും പെട്ടെന്ന്, ഒഴുകുന്ന വെള്ളവും സോപ്പും ഉപയോഗിച്ച് 15 മിനുട്ട് നേരം വൃത്തിയാക്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്താൽ പേവിഷ ബാധയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടാം. വർഷം തോറും 15 മില്യൺ ആൾക്കാർ പേവിഷത്തിനു എതിരായുള്ള കുത്തിവെപ്പ് സ്വീകരിയ്ക്കുന്നു – 3,27,000 മരണങ്ങളാണ് ഇങ്ങനെ ഒഴിവാക്കപ്പെടുന്നത് എന്നും മെഡിക്കൽ ഓഫീസർ സൂചിപ്പിച്ചു.
നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജില.പി, പരപ്പനങ്ങാടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു, എം.എൽ.എച്ച്.പി നേഴ്സ് ജ്യോതി.കെ.എൻ തു ടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
