തേഞ്ഞ് അടർന്നുവീണ ടയറുമായി സർവീസ് നടത്തിയ സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
എ എം വി ഐ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്കൂൾ ബസ് പരിശോധിക്കുന്നു.
തിരൂരങ്ങാടി : തേഞ്ഞ് അടർന്നുവീണ ടയറുമായും, സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടു പോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷയും കൽപ്പിക്കാതെ സർവീസ് നടത്തിയ വലിയോറ പാണ്ടികശാലയിലെ കെ.ആർ.എച്ച്. എസ്.( കേരള റസിഡൻഷ്യൽ ഹൈസ്കൂൾ) ലെ ബസ്സിന്റെ ഫിറ്റ്നസാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തത്.
ദേശീയപാത കക്കാട് വെച്ച് വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിന്റെ അപാകതകൾ കണ്ടെത്തിയ ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ടയറിന്റെ പല ഭാഗങ്ങളും അടർന്നു പോയതും, ടയർ തേഞ്ഞതുമായിരുന്നു. പ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും, സ്പീഡ് ഗവർണർ വിച്ചേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തി.
തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ. ടി. അനൂപ് മോഹൻ, എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പരിശോധിച്ചത്.
തുടർന്ന് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരും സ്കൂളിലെത്തി മറ്റ് സ്കൂൾ വാഹനങ്ങളും പരിശോധിച്ചു. വരും ദിവസങ്ങളിൽ സ്കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജോയിൻ്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ പറഞ്ഞു.
സ്കൂൾ വാഹനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്നത് കണ്ടെത്തിയാൽ ചാർജുള്ള അധ്യാപകർക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യുമെന്നും സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഡ്രൈവർമാർ സർവീസിന് ഉപയോഗിക്കരുതെന്നും അബ്ദുൽ സുബൈർ പറഞ്ഞു.
