പാരൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്.
ഓട്ടോറിക്ഷകളുടെ ഫെയർ മീറ്റർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
പരപ്പനങ്ങാടി: പാരൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്.
തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം.പി. അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി.ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി. ജെസി, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പാരൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസ്സിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു.
ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും ഇൻഷുറൻസ് ഇല്ലാത്ത ഒരു വാഹനത്തിനെതിരെ നടപടിയെടുത്തു. പരപ്പനങ്ങാടി തിരൂരങ്ങാടി കോട്ടക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് തിരുരങ്ങാടി ജോയിൻറ് ആർടിഒ എം.പി അബ്ദുൽ സുബൈർ പറഞ്ഞു
