ലഹരി കേസ് പിൻവലിക്കണം; കോഴിക്കോട് മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ; വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി..!
കോഴിക്കോട് മെഡിക്കൽ കോളേജ് ഗസ്റ്റ് ഹൗസിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി.
മഞ്ചേരി സ്വദേശിയായ സൈനുദ്ദീൻ (38) ആണ് ടാങ്കിന് മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്.
പോലീസിന്റെയും ഫയർഫോഴ്സിന്റെയും നീണ്ട നേരത്തെ അനുനയ നീക്കങ്ങൾക്കൊടുവിൽ ഉച്ചയോടെ ഇയാളെ സുരക്ഷിതമായി താഴെയിറക്കി. തനിക്കെതിരെ മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസ് പിൻവലിക്കണമെന്നതായിരുന്നു സൈനുദ്ദീന്റെ ആവശ്യം.
ടാങ്കിന് മുകളിൽ കയറിയ യുവാവ് ബഹളം വെക്കാൻ തുടങ്ങിയതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് പിടികൂടാൻ ശ്രമിച്ചാൽ യുവാവ് താഴേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തകർ നീങ്ങിയത്.
കൊച്ചിയിലും വിദേശത്തുമായി വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സൈനുദ്ദീൻ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. താഴെയിറക്കിയ ശേഷം ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.
പോലീസിനെ സമ്മർദ്ദത്തിലാക്കി കേസ് ഒഴിവാക്കാനുള്ള ശ്രമമായിരുന്നു യുവാവിന്റേതെന്ന് കരുതപ്പെടുന്നു.
