വള്ളിക്കുന്നിൽ 30 കുപ്പി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
പരപ്പനങ്ങാടി : എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ 30 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായഎസ്.കെ. ഫിർദൗസ് (24) സ്കൂട്ടർ സഹിതം പിടിയിലായി.
പരിശോധനകൾ ഒഴിവാക്കാൻ പരപ്പനങ്ങാടി സ്റ്റേഷൻ ഒഴിവാക്കി വള്ളിക്കുന്നിൽ ഇറങ്ങി അണ്ടർ പാസ്സിലൂടെ കടന്നുവരവെയാണ് ഇയാൾ പിടിയിലായത്.
മാഹിയിൽ നിന്നും മദ്യം വാങ്ങി വേങ്ങര, കണ്ണമംഗലം ഭാഗങ്ങളിൽ എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയായ ഇയാൾ, സമാന കേസിൽ ഒരാഴ്ച മുമ്പ് പിടിയിലായ ആളുടെ സഹോദരനാണെ ന്നും സംഘത്തെ ക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.
പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻ്റ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ രാകേഷ്, രഞ്ജിത്ത്, ജയകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായാദേവി എന്നിവർ പങ്കെടുത്തു.
