വെള്ള കാർഡ് ഉടമകൾക്ക് ഈമാസം 10 കിലോ അരി; പൊതുവിതരണ വകുപ്പ് ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി
കേരളത്തിലെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ജനുവരിയിൽ 10 കിലോ അരിയും നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ. ഏഴ് കിലോ 10.90 രൂപ നിരക്കിലും ബാക്കി മൂന്ന് കിലോ 15 രൂപ നിരക്കിലും നല്‍കാനാണ് തീരുമാനം. നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കും.
ജനുവരി മുതൽ പച്ചരിയും കുത്തരിയും തുല്യ അളവിൽ നൽകും. നിലവിൽ വിതരണം ചെയ്യുന്ന സോനമസൂറി അരിയ്ക്ക് പകരം ജയ സുരേഖ അരി നൽകും. ഇതിന് എഫ്‌സിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയിൽ 30 രൂപ വിലയുള്ള അരിയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫീസുകൾ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്നും പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
