കറിവേപ്പില എന്ന പേരില്‍ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന
ആമസോൺ വഴി കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന റിപ്പോർട്ടിനെ കുറിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) രംഗത്തെത്തി. മധ്യപ്രദേശില്‍ കഞ്ചാവ് വിപണനത്തിനുള്ള മാധ്യമമായി ആമസോണ്‍ ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ ആരോപിച്ചിട്ടുള്ളത്. ഇതിനെ കുറിച്ച് എന്‍സിബി അന്വേഷണം നടത്തണമെന്ന് വ്യാപാരി യൂണിയന്‍ സെക്രട്ടറി ജനറല്‍ പ്രവീന്‍ ഖണ്ഡേല്‍വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ച ഭിന്ദ് ജില്ലയിലെ റോഡരികിലുള്ള ഒരു ഭക്ഷണശാലയില്‍ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്താന്‍ ആമസോണ്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരത്തില്‍ അവര്‍ 1000 കിലോ കഞ്ചാവ് കടത്തിയെന്നാണ് റിപ്പോർട്ട്.
കറിവേപ്പില എന്ന് പേരിലാണ് ഭിന്ദ്, ആഗ്ര, ഡല്‍ഹി, ഗ്വാളിയോര്‍, കോട്ട എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത്. സംഭവത്തില്‍ ആമസോണിന്റെ പ്രാദേശിക എക്‌സിക്യൂട്ടിവിന് മധ്യപ്രദേശ് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. വില്‍പ്പനക്കാരന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കമ്പനി അന്വേഷിക്കുകയാണെന്ന് ആമസോണിന്റെ വക്താവ് അറിയിച്ചു.
