മൂന്ന് മാസം മുമ്പ് റബ്ബറൈസ് ചെയ്ത് നവീകരിച്ച റോഡ് തകര്‍ന്നു; യൂത്ത്‌ലീഗ് പരാതി നൽകി
തിരൂരങ്ങാടി: മൂന്ന് മാസം മുമ്പ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂര്‍-താനൂര്‍ റോഡ് തകര്‍ന്നു. മൂന്ന് കോടിയിലതികം രൂപ ചിലവഴിച്ച് നവീകരിച്ച റോഡാണ് മൂന്ന് മാസം പൂര്‍ത്തിയായപ്പഴേക്കും തകര്‍ന്നിരിക്കുന്നത്. മൂന്ന് സ്ഥലങ്ങളില്‍ ഗര്‍ത്തം രൂപാന്തരപ്പെട്ടിട്ടുണ്ട്. അതോടപ്പം പലയിടത്തും അശാസ്ത്രീയമായ രീതിയില്‍ റബ്രൈസിംഗ് നടന്നതിനാല്‍ ടാര്‍ ഒലിച്ചു കൂടുകയും പലയിടത്തും ഒലിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
തെന്നല പഞ്ചായത്തിലെ മള്‍ട്ടി ജി.പി ജലനിധി പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കീറിയതോടെ മുമ്പ് ബി.എം ആന്‍ഡ് ബി.സി ചെയ്ത റോഡ് തകര്‍ന്നിരുന്നു. ഇതിന്റെ നവീകരണത്തിനായി 98 ലക്ഷം രൂപ ജലനിധി കെട്ടിവെക്കുകയും 2.38 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഇത്രയും തുകയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ കഴിഞ്ഞ മെയ് മാസം അവസാനത്തിലാണ് നടന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ തന്നെ റോഡ് തകര്‍ച്ച തുടങ്ങിയിരുന്നു. ഇത് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് പരാതി അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊതുമരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പരാതി നല്‍കിയിട്ടുണ്ട്. റോഡ് നവീകരണത്തില്‍ കൃത്യമായി അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കാതെയാണ് ടാറിങ് നടത്തിയതെന്നും അടിയന്തിരമായി വിഷയത്തില്‍ നടപടി വേണമെന്നും മന്ത്രിക്ക് മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് പരാതിയില്‍ പറയുന്നു.
അതേ സമയം പൈപ്പ് ലൈന്‍ പൊട്ടിയതിനാലും പൈപ്പിന് ലീക്കുള്ളതിനാലുമാണ് റോഡ് തകരാറിലായതെന്നാണ് പൊതുമരമത്ത് അധികൃതര്‍ പറയുന്നത്. മഴ നിന്നാല്‍ ഉടനെ തകരാറ് പരിഹരിക്കാന്‍ കരാറുകാരന് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അടിയന്തിര നടപടിയുണ്ടായില്ലെന്നും ശക്തമായ പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് പി അലി അക്ബര്‍ ജനറല്‍ സെക്രട്ടറി യു.എ റസാഖ് എന്നിവര്‍ അറിയിച്ചു.
