എംഎൽഎയുടെ ഇടപെടൽ : സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയിൽ തന്നെ : ഓഫീസ് പുനരാരംഭിക്കു ന്നതിനുള്ള നടപടികൾ ആരംഭിച്ചു
തിരൂരങ്ങാടി: മാസങ്ങളായുള്ള പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കു ന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
നടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി.
പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുന്നത്.
കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പി.എം.എ സമീര്‍ എം.എല്‍.എ. ആഭ്യന്തര വകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തതോടെ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗും മുസ്‌ലിം യൂത്ത്‌ലീഗും ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.
താലൂക്ക് ആസ്ഥാനമെന്ന നിലയിലും താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലും തിരൂരങ്ങാടിക്കുള്ള പ്രാധാന്യം തീരുമാനത്തിന് കരുത്തായി. കൂടാതെ, നേരത്തെ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും വിശാലമായ സ്ഥലവും ഇവിടെ ലഭ്യമാണെന്നതും അനുകൂല ഘടകമായി.
അഞ്ച് ദിവസത്തിനകം പരിസരം വൃത്തിയാക്കി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഡി.വൈ.എസ്.പി തിരൂരങ്ങാടി എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത ആഭ്യന്തര വകുപ്പിനെയും ഇതിനായി ശക്തമായി ഇടപെട്ട പി.എം.എ സമീര്‍ എം.എല്‍.എയെയും തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് അഭിനന്ദിച്ചു.
