തിരുരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരി യിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുരങ്ങാടി: താലൂക്ക് ആസ്ഥാനവും നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരുരങ്ങാടിയിൽ നിന്ന് പോലീസ് സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

വർഷങ്ങളായി തിരുരങ്ങാടിയിൽ നിലനിൽക്കുന്ന സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരിയിലേക്ക് മാറ്റാൻ സർക്കാർ തലത്തിൽ പ്രഖ്യാപനം വന്നത് കടുത്ത പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തപ്പെട്ട സാഹചര്യത്തിൽ, ഓഫീസ് ആവശ്യങ്ങൾക്കായി ഇരുപതിലധികം കിലോമീറ്റർ താണ്ടി കൽപ്പകഞ്ചേരിയിലേക്ക് പോകേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് പതിനഞ്ചിന് സർക്കിൾ ഓഫീസ് മാറ്റാനുള്ള തീരുമാനം സർക്കാർ ഒഴിവാക്കണമെന്നും, തിരുരങ്ങാടിയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗം അംഗീകരിച്ചു.
ജനപ്രതിനിധികളും സർക്കാരും ഈ ആവശ്യം ഗൗരവത്തിലെടുത്തില്ലെങ്കിൽ ബഹുജന സംഘടനകളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റിപാർക്ക് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ട്രഷറർ സിദ്ദീഖ് പനക്കൽ പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു.
യോഗത്തിൽ സി.എച്ച്. ഇസ്മായിൽ ഹാജി, എം. മൊയ്തീൻകോയ ഹാജി, സമദ് കാരാടൻ, ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, എം.എൻ. കുഞ്ഞുട്ടി, ബഷീർ വിന്നേഴ്സ്, കലാം സീനത്ത്, റുബീന മുഹമ്മദലി ഹാജി, സിറാജ് മുംതാസ്, സന്തോഷ് റാസി ഗോൾഡ്, ബാവ ലോട്ടസ്, അൻസാർ തൂമ്പത്ത്, നിസാർ കണ്ടാണത്ത്, ജയേഷ് പ്രിന്റ് ഒ ടെക് തുടങ്ങിയവർ സംസാരിച്ചു.
