കനത്ത മഴയ്‌ക്ക് പിന്നാലെ ജില്ലയിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം: ഒരു മാസത്തിനിടെ 150 പേർ ചികിത്സയിൽ; രണ്ടു മരണം..!
മലപ്പുറം ജില്ലയിൽ മഴ ശക്തമായതോടെ പ്രതിദിന മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പനി ബാധിതരുടെ എണ്ണത്തിനൊപ്പമാണ് മഞ്ഞപ്പിത്തവും പടർന്നുപിടിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 150 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും പാരമ്പര്യ ഒറ്റമൂലി ചികിത്സ തേടിയവരിലും ധാരാളം പേരുണ്ടെന്നിരിക്കെ യഥാർത്ഥ കണക്കുകൾ ഇനിയും ഉയർന്നേക്കാം. ജൂലൈ മാസത്തിൽ രോഗം ബാധിച്ച് രണ്ടുപേർ മരണപ്പെടുകയും ചെയ്തു.
ജില്ലയിലെ മലയോര പഞ്ചായത്തുകളായ കാളികാവ്, തുവ്വൂർ, ചോക്കാട്, കരുവാരകുണ്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്.
കരുവാരകുണ്ടിൽ 21 പേർക്കും തുവ്വൂരിൽ 18 പേർക്കും ചോക്കാട്ടിൽ 12 പേർക്കും കാളികാവിൽ 10 പേർക്കും കഴിഞ്ഞ മാസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തുവ്വൂരിൽ ഒരാൾ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
തുവ്വൂർ പഞ്ചായത്തിലെ നീലാഞ്ചേരി നാരിയക്കംപൊയിൽ ഭാഗത്ത് നടന്ന ഒരു സൽക്കാരത്തിൽ പങ്കെടുത്ത 14 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ചോക്കാട് പഞ്ചായത്തിലെ പെരിങ്ങപ്പാറയിലെ ഗ്രൗണ്ടിൽ കളിച്ച 9 പേർക്കും ഉദരംപൊയിലിലെ 3 പേർക്കും രോഗം സ്ഥിരീകരിച്ചു. ശുദ്ധജല സ്രോതസ്സുകളിലേക്ക് മലിനജലം കലരുന്നതാണ് രോഗം വേഗത്തിൽ പടരാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
