വീര്യം കുറഞ്ഞ മദ്യം അപകടകരമെന്ന് കാണിച്ച് 2018ൽ ഋഷിരാജ് സിംഗ് അയച്ച കത്ത് പുറത്ത്; ‘വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണ്, സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കും’
വീര്യം കുറഞ്ഞ മദ്യം അപകടകരമെന്ന് കാണിച്ച് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് 2018ൽ അയച്ച കത്ത് പുറത്ത്. വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്ന് കത്തിൽ പറയുന്നു. വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണത്. ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് തന്നെയായിരുന്നു. വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടു പടിയാകും ഈ നയമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. എക്സ്സൈസ് കമ്മിഷണറുടെ നിലപാട് മാറ്റാൻ അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയിരുന്നു.
മദ്യസക്തി ഉണ്ടാക്കുന്നതിന് തെളിവില്ലെന്നായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറിയടെ നിലപാട്. 2017ൽ ബാകാർഡി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നൽകിയ കത്തിലാണ് ഈ നടപടികൾ. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബെവ്‌കോ സമ്മതം അറിയിച്ചിരുന്നു. എക്സ്സൈസ് അനുവദിച്ചാൽ ബകാർഡി ബ്രീസർ വിൽക്കാൻ എതിർപ്പില്ലെന്നായിരുന്നു ബെവ്കോയുടെ നിലപാട്.
