ഹജ്ജ് 2026: കരിപ്പൂരിൽ നിന്ന് ആദ്യവിമാനം മെയ് 14ന് പുറപ്പെടും; മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എംബാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും ചർച്ച ചെയ്യുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു.
കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരുടെ ആദ്യവിമാനം 2026 മെയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. തീർത്ഥാടകരുടെ യാത്രയുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കുന്നത്. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്.
മുൻവർഷത്തെപ്പോലെ തന്നെ ഈവർഷവും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്തുണമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുണമെന്നും കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നല്കി . ഹജ്ജ് ഹൗസിൽ വിശ്രമം, ഭക്ഷണം, ആരോഗ്യം, നമസ്‌കാരം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹാജിമാർക്കായി ഒരുക്കും.
ആരോഗ്യ വകുപ്പ്, ഫയർഫോഴ്‌സ്, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തില്‍ എ.ഡി.എം. സി.എസ്.രാജേഷ്, ഡി.എം.ഒ (ആരോഗ്യം) ടി.കെ ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) വി. ഫിറോസ് ഖാന്‍, ആകാശ് എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് മാനേജര്‍ ജി. ഋഷികുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി സി.എസ്.ഒ ടിജോ ജോസഫ്, ജോയിന്റ് ജി.എം സുനിത വര്‍ഗീസ്, ബ്യുറോ ഓഫ് എമിഗ്രേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി. അംബുജ് കുമാര്‍, എയര്‍ കസ്റ്റംസ് സൂപ്രന്‍ഡന്റ് കെ.ആര്‍ ബിമല്‍ ദാസ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എം. രാമദാസ്, ആർ.ടി.ഒ. വി. ജോയി, സിവില്‍ സപ്ലൈസ് ഡി.എസ്.ഒ എ.എസ് ബീന,
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. സാദിഖ് ഇബ്നു കരീം, കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. മുരളീധരന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് വി.പി അന്‍സാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ.കെ അബ്ദുള്‍ സലിം, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.കെ. മുഹമ്മദ് ഷഫീക്, പോലീസ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
