പന്തീരാങ്കാവ് ദേശീയപാത ടോൾ പിരിവിനെതിരെ പരാതി; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
ദേശീയപാത 66-ൽ കോഴിക്കോട് ബൈപാസിന്റെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപേ പന്തീരങ്കാവിൽ ടോൾ പിരിവ് തുടങ്ങിയ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പണി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ടോൾ പിരിക്കുന്നതെന്ന് ആരാഞ്ഞ കമ്മീഷൻ, ഇതുസംബന്ധിച്ച് 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
നിർമ്മാണം അപൂർണ്ണമായ റോഡിൽ ടോൾ പിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും ചൂണ്ടിക്കാട്ടി വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നടപടിയെടുത്തത്.
റോഡ് പണി പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ ഇടപെടൽ.
