‘സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കൂടുന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത്’; സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി
സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കൂടുന്നതായി റിപ്പോർട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മറുനാട്ടുകാർ കേരളത്തിലേക്ക് കുടിയേറുന്നതും കേരളത്തിന് പുറത്തേക്കുള്ള മലയാളിയുടെ കുടിയേറ്റവും എച്ച്‌ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നതായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നു.
സംസ്ഥാനത്ത് മൂന്നു വർഷമായി ഏറ്റവും കൂടുതൽ ആളുകൾ പുതുതായി അണുബാധിതരാവുന്നത് എറണാകുളം ജില്ലയിലാണെന്നും റിപ്പോർട്ടിലുണ്ട്. 850 പേരാണ് രോഗബാധിതരായിട്ടുള്ളത്. തിരുവനന്തപുരത്ത് 555 പേരും തൃശ്ശൂരിൽ 518 പേരും അണുബാധിതരായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2030-ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. വൈറസിന്റെ തോത് നിയന്ത്രണവിധേയമാക്കുന്നതിലും ചികിത്സയ്ക്ക് വിധേയരാക്കുന്നതിലും സംസ്ഥാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധപ്രവർത്തനത്തിൽ മുന്നോട്ട് എന്നതാണ് ഈ വർഷത്തെ എയ്ഡ്സ്ദിന സന്ദേശം.
