NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉറങ്ങി കിടന്ന മകനെയും കുടുംബത്തെയും തീയിട്ട് കൊലപ്പെടുത്തി’; ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിലെ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ 5 ലക്ഷം രൂപ പിഴത്തുകയും പ്രതി കെട്ടിവെക്കണം. മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്മ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 19 ന് പുലർച്ചെയായിരുന്നു സംഭവം.

കേസിൽ ചീനിക്കുഴി അലിയാകുന്നേൽ ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി ആഷ് കെ ബാലനാണ് വിധി പറഞ്ഞത്. മകനും കുടുംബവും ഉറങ്ങി കിടന്ന സമയത്തായിരുന്നു പ്രതി ഈ ക്രൂരകൃത്യം നടത്തിയത്. വളരെ ആസൂത്രിതമായിരുന്നു കൊലപാതക പദ്ധതികൾ.

 

മകനും കുടുംബം ഉറങ്ങുകയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഹമീദ് ടാങ്കിലെ വെള്ളം വറ്റിക്കുകയും രക്ഷാപ്രവർത്തനം തടയുന്നതിനായി വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയും ചെയ്തു. ഇത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടി രണ്ട് പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ച ശേഷം ജനാലയിലൂടെ എറിഞ്ഞു.

 

മുറി മുഴുവൻ തീ പടർന്നപ്പോൾ, ഫൈസലും കുടുംബവും സഹായത്തിനായി നിലവിളിച്ച് കുളിമുറിയിലേക്ക് ഓടി. എന്നാൽ അവിടെ വെള്ളമില്ലെന്ന് കണ്ടെത്തി. ഇടപെടാൻ ശ്രമിച്ച അയൽവാസിയായ രാഹുലിനെ ഹമീദ് തള്ളിമാറ്റി. പിന്നീട് പ്രതി തിരിച്ചെത്തി കൂടുതൽ പെട്രോൾ കുപ്പികൾ കത്തുന്ന മുറിയിലേക്ക് എറിഞ്ഞു. നിലവിളി കേട്ട് അയൽക്കാർ സ്ഥലത്തെത്തിയെങ്കിലും വീട് ഇതിനകം തന്നെ കത്തിനശിച്ചിരുന്നതിനാൽ കുടുംബത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേ ദിവസം തന്നെ ഹമീദിനെ അറസ്റ്റ് ചെയ്തു. ദൃക്സാക്ഷി മൊഴികൾ, സാഹചര്യ തെളിവുകൾ, കുറ്റസമ്മതം എന്നിവയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *