തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് വേഗം കൂട്ടി മുന്നണികൾ; വിജ്ഞാപനം നവമ്പർ പത്തിനകം ഉണ്ടായേക്കും ..!
മലപ്പുറം ജില്ലാ പഞ്ചായത്ത് ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞതോടെ, നവംബർ പത്തിനകം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് വേഗം കൂട്ടി. സംവരണത്തിന്റെ അന്തിമ ചിത്രം വന്നതോടെ പല വാർഡുകളിലും സ്ഥാനാർഥി മോഹിച്ചവർ നിരാശരായി.
സീറ്റുകളുടെ കാര്യത്തിൽ കഴിഞ്ഞ തവണത്തെ വ്യവസ്ഥ തുടരാനാണ് കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾക്കിടയിലെ ധാരണ.
എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങളിൽ ലീഗും കോൺഗ്രസും തമ്മിൽ നിലനിൽക്കുന്ന ഭിന്നത ഇരു പാർട്ടികൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവിടങ്ങളിൽ ‘സാമ്പാർ മുന്നണികൾ’ (ബദൽ കൂട്ടുകെട്ടുകൾ) ആവർത്തിക്കാനുള്ള സാധ്യതയും മുന്നണികൾ മുന്നിൽ കാണുന്നു.
പഞ്ചായത്ത്, നഗരസഭ അധ്യക്ഷ സ്ഥാനങ്ങളിലെ സംവരണ നറുക്കെടുപ്പ് കൂടി പൂർത്തിയായ ശേഷം അന്തിമ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് സി.പി.എം. തീരുമാനം. സംസ്ഥാന സർക്കാരിനെ കുറിച്ചുള്ള വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണം ചെയ്യും എന്നാണ് വിലയിരുത്തൽ.
അതേസമയം, കോൺഗ്രസും ലീഗും തമ്മിൽ പ്രശ്നങ്ങളുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രധാന നേതാക്കളെ സംവരണമില്ലാത്ത വാർഡുകളിലേക്ക് മാറ്റി സ്ഥാനാർഥി പട്ടിക തയ്യാറാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ പാർട്ടികൾക്കുള്ളത്.
