പരപ്പനങ്ങാടിയിൽ അരക്കോടി കുഴൽപ്പണവുമായി ഒരാൾ പോലീസ് പിടിയിൽ
പരപ്പനങ്ങാടി : കാറിൽ കടത്തിക്കൊണ്ടു പോയിരുന്ന അരക്കോടി രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പോലീസ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ചോലക്കുന്നുമ്മൽ മുനീർ (47) നെയാണ് പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ. ജിനേഷിൻറെ നേതൃത്വത്തിൽ പിടിക്കൂടിയത്.
ചെട്ടിപ്പടി ഭാഗത്ത് നിന്നും ചെമ്മാട് ഭാഗത്തേക്ക് പോയിരുന്ന വാഹനം പരിശോധിച്ചപ്പോൾ കാറിൽ അനധികൃതമായി നിർമ്മിച്ച രണ്ട് രഹസ്യഅറകളിൽ നിന്നാണ് 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തത്. 49,50,000 രൂപയാണ് അറയിൽനിന്നും പിടികൂടിയത്. മുമ്പും സമാനമായ രീതിയിൽ ഇയാൾ പണം കടത്തിയിട്ടുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി പോലീസ് 32 ലക്ഷം രൂപയോളം പിടികൂടിയത്. പണം കോടതിയിൽ ഹാജരാക്കി. കൂടുതൽ നടപടികൾക്കായി ഇൻകം ടാക്സ് വകുപ്പിനെയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും രേഖാമൂലമുള്ള റിപ്പോർട്ട് മുഖാന്തിരം അറിയിക്കുമെന്നും പോലീസ് അറിയിച്ചു.
എസ്.ഐമാരായ ആർ,യു. അരുൺ, പരമേശ്വരൻ, സീനിയർ സി.പി.ഒമാരായ സതീഷ്, സിന്ധുജ, അനീഷ്, പീറ്റർ, സി.പി.ഒമാരായ രഞ്ജിത്ത്, സുഭാഷ്, വിബീഷ്, രമേഷ്, മുജീബ് റഹ്മാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
