NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്ന കേസില്‍ പതിനാല് പേര്‍ കുറ്റക്കാര്‍, രണ്ടുപേരെ വെറുതെ വിട്ടു, വിധി നാളെ

അട്ടപ്പാടി മധുവധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് പട്ടിക ജാതി പട്ടിക വര്‍ഗക്കെക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അന്യായമായ സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍ എന്നിവയും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഡിജിറ്റല്‍ തെളിവും നിര്‍ണ്ണായകമായി. നാല് , പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. ഇവര്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചല്ലന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.

പതിനാറ് പ്രതികളില്‍ രണ്ട് പേരൊഴിക എല്ലാവരും കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മധുവിനെ കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവന്നു മുക്കാലി ജംഗ്ഷനില്‍ കൊണ്ടുവന്നു മര്‍ദ്ധിച്ച് കൊല്ലുകയായിരുന്നെന്ന പ്രോസിക്യുഷന്റെ വാദം കോടതി അംഗീകരിച്ചു. തലക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും മധുവിന്റെ മരണത്തിന് കാരണാമായി എ്ന്നാണ് പ്രോസിക്യുഷന്‍ വാദിച്ചത്. ശാസ്ത്രീയമായ തെഴിവുകള്‍ ഈ കേസില്‍ നിര്‍ണ്ണായകമാവുകയു ചെയ്തു.

 

2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ സാധാനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരികയും ആള്‍കൂട്ടവിചാരണ നടത്തി തല്ലിക്കൊല്ലുകയും ചെയ്തത്്. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു.

ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. സാക്ഷികളുടെ കൂറു മാറ്റം വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. പീന്നീട് കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കേസ് നടത്തുന്ന സര്‍ക്കാര്‍ വക്കീലിന് ഫീസ് പോലും കൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന വ്യാപകമായ ആശങ്കയും ഉണ്ടായിരുന്നു.ഇതിനെയെല്ലാം മറികടന്നാണ് പതിനാല് പേര്‍കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *