ഖുർആൻ 1.25 കിലോമീറ്റർ നീളത്തിൽ കാലിഗ്രാഫി രീതിയിൽ പകർത്തിയെഴുതി: തിരൂരങ്ങാടി സ്വദേശി ഗിന്നസ് ബുക്കിലേക്ക്
1
തിരൂരങ്ങാടി: വിശുദ്ധ ഖുർആൻ 1.25 കിലോമീറ്റർ നീളത്തിൽ കാലിഗ്രാഫി രീതിയിൽ പകർത്തിയെഴുതി: തിരൂരങ്ങാടി സ്വദേശി ഗിന്നസ് ബുക്കിലേക്ക്.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗറിലെ മാട്ടുമ്മൽ മുഹമ്മദ് ജസീമാണ് കാലിഗ്രാഫി ഒരുക്കിയത്. ഈ അപൂർവനേട്ടത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഗിന്നസ് റെക്കോഡ് അധികൃതർ പതിപ്പ് പരിശോധിക്കും.
17-ന് കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രദർശനംകാണാൻ ഗിന്നസ്ബുക്ക് അധികൃതരുമെത്തും.
പട്ടിക്കാട് ജാമിയ നൂരിയ്യയിലെ വിദ്യാർഥിയാണ് മാട്ടുമ്മൽ മൊയ്തീൻ-ആസ്യ ദമ്പതിമാരുടെ മകനായ ജസീം. തിരൂർ ചെമ്പ്രയിൽ സലാഹുദ്ദീൻ ഫൈസിയുടെ കീഴിൽ ദർസ് വിദ്യാർഥിയായിരിക്കെയാണ് ഖുർആൻ പകർത്തിയെഴുതാൻ തുടങ്ങിയത്.
കോവിഡ് കാലത്ത് തുടങ്ങിയ ശ്രമം രണ്ടുവർഷത്തോളമെടുത്ത് പൂർത്തിയാക്കി. ഖുർആനിലെ 114 അധ്യായങ്ങളും എഴുതി. നിലവിൽ ഈജിപ്ത് സ്വദേശിയുടെ പേരിലാണ് റെക്കോഡ്. 700 മീറ്റർ നീളമുള്ള ഖുർആൻ കൈയെഴുത്ത് പ്രതിയുടെ ആ റെക്കോഡിന് ഏറെ മുകളിലാണ് ജസീമിന്റെ നേട്ടം.
ദർസ് അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനംകൂടി കിട്ടി. ഖുർആൻ പതിപ്പ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പരിശോധിച്ച് ജസീമിനെ അഭിനന്ദിച്ചു.
