ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോയിലധികം സ്വർണം; കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട
മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ചു പുറത്ത് കടന്നാലും പോലീസിനെ വെട്ടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കിലോയിൽ അധികം സ്വർണവുമായി ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീര്‍ (48) ആണ് സ്വര്‍ണ്ണകടത്തിന് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.012 കി. ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
വ്യാഴാഴ്ച വൈകുന്നേരം ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് (SG 140) മുഹമ്മദ് ബഷീര്‍ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം രാത്രി 8 മണിയോടെ ബഷീർ വിമാനത്താവളത്തിന് പുറത്തിറങ്ങി. ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐ പി എസിന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ബഷീർ സ്വർണം കൊണ്ട് വന്ന കാര്യം സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് ബഷീറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു. ബഷീറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 60-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് 105 കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.
