NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റഹീം 20 വർഷത്തിന് ശേഷം ജയിൽ മോചിതനായി നാട്ടിലെത്തി; 34 കോടിയുടെ ദയാധനത്തിൽ തിരിച്ചു കിട്ടിയ ജീവൻ. കരിപ്പൂരിൽ വൻ സ്വീകരണം

 

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ മോചിതനായി ജന്മനാട്ടിൽ തിരിച്ചെത്തി. നിറഞ്ഞ കണ്ണുകളോടെയും വികാരനിർഭരമായ നിമിഷങ്ങളോടെയുമാണ് റഹീം കേരള മണ്ണിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

 

20 വർഷമായി മകനെ കാത്തിരിക്കുന്ന ഉമ്മയ്ക്ക് സന്തോഷക്കണ്ണീർ അടക്കാനാവാത്ത അവസ്ഥയായിരുന്നു. ജന്മനാട്ടിൽ തിരിച്ചെത്താൻ സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാവർക്കും റഹീം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഇത് മലയാളികളുടെ ഒത്തൊരുമയുടെ വിജയമാണെന്നും ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ പെരുന്നാളാണിതെന്നുമാണ് നാട്ടുകാർ പ്രതികരിച്ചത്.

ഇന്നലെ സൗദി ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ മോചനത്തിനായി നിരന്തരം പ്രയത്നിച്ച കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നു.

 

കഴിഞ്ഞ ദിവസമാണ് റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ സൗദി അധികൃതർ അന്തിമ ഒപ്പുവെച്ചത്. കരിപ്പൂരിലെത്തിയ റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് ആവേശപൂർവ്വം സ്വീകരിച്ചു. മോചന ദ്രവ്യ സമാഹരണത്തിന് മുന്നിൽ നിന്ന പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖരും റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

 

2006-ൽ സൗദിയിൽ വെച്ച് നടന്ന ഒരു നിർഭാഗ്യകരമായ സംഭവത്തിലാണ് റഹീം കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തത്. കേസിൽ 20 വർഷത്തെ തടവുശിക്ഷാ കാലാവധി ഈ മാസം 20-ന് അവസാനിച്ചതോടെയാണ് റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി പൂർണ്ണമായും തെളിഞ്ഞത്.

 

ആഗോള മലയാളി സമൂഹം ഒത്തുപിടിച്ച് സമാഹരിച്ച 34 കോടി രൂപ (15 മില്യൺ സൗദി റിയാൽ) ദയാധനമായി സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് തന്നെ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു.

കരിപ്പൂരിൽ നിന്നും വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് റഹീമിനെ കോഴിക്കോട്ടെ ജന്മനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!