കഠിനമായ നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല, ക്യൂവിൽ രോഗി കുഴഞ്ഞ് വീണ് മരിച്ചു; നെയ്യാറ്റിൻകര സർക്കാർ ആശുപത്രിക്കെതിരെ ആരോപണം: കുറ്റക്കാർക്കെതിരെ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന ആൾ കുഴഞ്ഞ് വീണ് മരിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ 52 ആണ് കുഴഞ്ഞ് വീണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്‌ടറെ കാണാൻ അനുവദിച്ചില്ല എന്നും ക്യുവിൽ പിടിച്ച് നിർത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
പിന്നാലെ, ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. ജില്ലാ ജനറൽ ആശുപത്രിയിൽ നാടുകാരും പൊതുപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
ഡോക്‌ടറെ കാണാനായെത്തിയ നെഞ്ചുവേദനയുള്ള രോഗി ക്യൂവിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പരാതി ഉയർന്നതോടെ അടിയന്തരമായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.
