അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
കണ്ണൂർ : പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകൻ, ഒരു വർഷവും അഞ്ചുമാസവും പ്രായമായ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
കഴിഞ്ഞദിവസം കളിക്കുന്നതിനിടെ കുഞ്ഞിന് മുഖത്ത് പരിക്കേറ്റിരുന്നു. കീഴ്ച്ചുണ്ടിനും താടിയ്ക്കും ഇടയിലായിരുന്നു മുറിവ്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ മുറിവ് തുന്നലിടുന്നതിന് അനസ്‌തേഷ്യ നല്‍കിയതിലുണ്ടായ ഗുരുതരമായ പിഴവ് കാരണം കുട്ടിയുടെ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയും അടിയന്തര ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചികിത്സ പിഴവ് ആരോപിച്ചു കുടുംബം നല്‍കിയ പരാതിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. എട്ടു വര്‍ഷം കാത്തിരുന്ന ശേഷം ഉണ്ടായ കുട്ടിയാണ് ദേവാന്‍ഷ്.
