കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; മുകളിൽ കുടുങ്ങിയ താമസക്കാരെ സാഹസികമായി രക്ഷപെടുത്തി; ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു…!
പ്രതീകാത്മക ചിത്രം
കൊണ്ടോട്ടിയിൽ അരീക്കോട് റോഡിൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന ശക്തമായ തീയും കനത്ത പുകയും നിമിഷങ്ങൾക്കകം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു.
അപകട സമയത്ത് കെട്ടിടത്തിന് മുകളിലത്തെ നിലകളിൽ കുടുങ്ങിക്കിടന്ന ആളുകളെ അഗ്നിരക്ഷാസേന സമയബന്ധിതമായി സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ ഒരാൾക്ക് പൊള്ളലേൽക്കുകയും രണ്ടുപേർ പുക ശ്വസിച്ച് അവശരാകുകയും ചെയ്തു. എടപ്പാൾ സ്വദേശിയായ റഷീദിനാണ് പൊള്ളലേറ്റത്. ഇയാളെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുക ശ്വസിച്ച് അവശരായ മറ്റ് രണ്ടുപേരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ.
തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ മലപ്പുറത്ത് നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊട്ടുപിന്നാലെ കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള പ്രത്യേക ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.*
തുടക്കത്തിൽ കെട്ടിടത്തിനുള്ളിൽ കനത്ത പുക ഉയർന്നത് രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് കടക്കുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർ സാഹസികമായി ഉള്ളിൽ പ്രവേശിച്ചാണ് മുകളിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
