വനത്തില്‍ രണ്ട് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം; സമീപം കൊട്ടയും കത്തിയും; കണ്ടത്, വനപാലകർ ക്യാമറ സ്ഥാപിക്കാൻ എത്തിയപ്പോൾ..!
പ്രതീകാത്മക ചിത്രം
നിലമ്പൂർ പൂക്കോട്ടുംപാടം വനമേഖലയിൽ മാസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിൽ ഇന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്.
അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട വ്യക്തിയുടേതാകാം മൃതദേഹമെന്ന് സംശയിക്കുന്നു. ഇവർ പരമ്പരാഗതമായി ഉപയോഗിക്കാറുള്ള കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങൾ ദുരൂഹമാണെന്നാണ് പോലീസിന്റെയും വനംവകുപ്പിന്റെയും പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസും വനംവകുപ്പും ചേർന്ന് ഇൻക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
