ഐസ്ക്രീമിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്; കൺമുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു, സിനിമ സ്റ്റൈൽ സംഘട്ടനം വ്യാപിച്ച് തെരുവിലേക്കും; സംഭവം കൊല്ലത്ത്
വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീം രണ്ടാമതും നൽകാത്തതിനെച്ചൊല്ലി അതിഥികൾ തമ്മിൽ തെരുവ് യുദ്ധം. കൺമുന്നിൽ അരങ്ങേറിയ വൻ സംഘർഷം കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ പ്രമുഖ ഓഡിറ്റോറിയത്തിലാണ് സിനിമാ സ്റ്റൈൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സൽക്കാരത്തിനെത്തിയ ഒരാൾ ആദ്യം ഐസ്ക്രീം കഴിച്ച ശേഷം വീണ്ടും ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ വലിയ കൂട്ടത്തല്ലിൽ കലാശിച്ചത്. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ രണ്ടാമത് ഐസ്ക്രീം നൽകാൻ വിസമ്മതിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഐസ്ക്രീം നിഷേധിച്ചതിനെ അതിഥി ചോദ്യം ചെയ്തതോടെ മറ്റ് അതിഥികളും വിഷയത്തിൽ ഇടപെട്ടു. മിനിറ്റുകൾക്കകം വിതരണക്കാരനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി ആളുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു. വാക്കുതർക്കം പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്കും കസേരയേറിലേക്കും വഴിമാറി. കസേരകളും പ്ലേറ്റുകളും അന്തരീക്ഷത്തിൽ പറക്കാൻ തുടങ്ങിയതോടെ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഭയന്നോടി.
അടിപിടി രൂക്ഷമാകുന്നതിനിടെയാണ് മാനസികമായി തളർന്ന വധു വേദിയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ബന്ധുക്കൾ വധുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ഓഡിറ്റോറിയത്തിൽ തുടങ്ങിയ തല്ല് പിന്നീട് പള്ളിമുക്കിലെ പ്രധാന റോഡിലേക്കും വ്യാപിച്ചു. ഇതോടെ നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഇരവിപുരം പൊലിസും സിറ്റി പൊലിസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
സംഭവസ്ഥലത്തുനിന്ന് ചിലരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വിവാഹബന്ധത്തെ ബാധിക്കുമെന്നതിനാൽ ഇരുഭാഗത്തുനിന്നും ആരും പരാതി നൽകാൻ തയ്യാറായില്ല. പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിലായവരെ പൊലിസ് പിന്നീട് വിട്ടയച്ചു.
