‘നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ..’; വിദ്യാർഥികളെ കയറ്റാത്ത ബസിനുമുന്നില്‍ കിടന്ന് ഹോംഗാര്‍ഡ്


കോഴിക്കോട്: വിദ്യാർഥികൾ കയറും മുൻപ് മുന്നോട്ടെടുത്ത ബസ് റോഡിൽ കിടന്ന് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർഥികളെ കയറ്റിയ ശേഷം പോയാൽ മതിയെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കുന്ദമംഗലം കാരന്തൂർ മർക്കസ് സ്റ്റോപ്പിലാണ് ബസ് തടഞ്ഞത്. ഹോം ഗാർഡിന്റെ നടപടിയെ കയ്യടിച്ചാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
മുൻ സൈനികനായ നാഗരാജനാണ് ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്.
നെഞ്ചിലൂടെ കയറ്റിയിട്ടു വേണം പോകാൻ എന്ന് ബസ് ഡ്രൈവറോട് ഹോം ഗാർഡ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു.
പത്ത് കുഞ്ഞുങ്ങളെയെങ്കിലും ബസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു എന്നാൽ അവർ അതിന് തയ്യാറാകാതെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. “എന്നാല്‍ എന്റെ നെഞ്ചത്തുകൂടി കയറ്റ്, അല്ലാതെ ഈ വണ്ടി ഇവിടുന്ന് പോകില്ല,” എന്ന് ഹോം ഗാർഡ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. കുട്ടികളെ ബസിൽ കയറ്റാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് നാഗരാജൻ പറഞ്ഞു.
ദിവസവും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികള്‍.