ഇഡ്ഡലി കഴിച്ച് ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; കടലക്കറിയിൽ വിഷം കലർത്തി
തൃശൂർ: അവണൂരിലെ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആയുർവേദ ഡോക്ടറായ മകൻ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയായിരുന്നു.
കടലക്കറിയിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്ന് മയൂര്‍നാഥൻ പൊലീസിനോട് പറഞ്ഞു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരും രക്തം ഛർദിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലർത്തിയതിനു പിന്നിൽ. ഓൺലൈനിൽ രാസവസ്തുക്കൾ വാങ്ങി വിഷം തയാറാക്കുകയായിരുന്നുവെന്നാണ് മയൂര്‍നാഥന്റെ മൊഴി.
അടുത്തിടെ കുടൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മയൂർനാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പൊലീസിനോടു പറഞ്ഞത്. മറ്റുള്ളവർ കഴിച്ച പ്രഭാതഭക്ഷണം മയൂർനാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ വഴിത്തിരുവുണ്ടായത്.
