തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ.
തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ. തട്ടുകടക്കാരൻ പച്ചാട്ടിരി അച്ചൂർ വീട്ടിൽ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂർ പോലീസ് ലൈനിൽ വെച്ച് തിരൂർ പോലീസ് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി പോലീസ് രണ്ടു കോളേജ് വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് തട്ടുകടക്കാരനിലേക്ക് എത്തിയത്. പോലീസ് തട്ടുകടയിൽ പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടില്ല. എന്നാൽ തൊട്ടടുത്തുള്ള കടയുടമയുടെ സ്കൂട്ടർ പരിശോധിച്ചപ്പോൾ ഡിക്കിയിൽനിന്ന് 200 ഗ്രാം കഞ്ചാവിന്റെ ചെറിയ പൊതികളും 13,000 രൂപയും കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് എസ്.ഐ.മാരായ വിപിൻ, സജേഷ് സി. ജോസ് എന്നിവർ ചേർന്ന് പെട്ടിക്കടയിലെത്തി കഞ്ചാവ് പിടിച്ചെടുത്തത്. തട്ടുകട പോലീസ് പൂട്ടിച്ചു. സ്കൂട്ടറും പണവും കോടതിയിൽ ഹാജരാക്കും. രാധാകൃഷ്ണനെ ഇൗയിടെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.
