എം.ഡി.എം.എ. നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ: ഒരാൾ വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെട്ടു
മഞ്ചേരി: വീട്ടമ്മയെ സൗഹൃദം നടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി.
മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ ആഷിക്ക് (25), എളയിടത്ത് വീട്ടിൽ ആസിഫ് (23) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി. പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി മുള്ളമ്പാറ പറക്കാടൻ റിഷാദ്, പോലീസ് വീട് വളയുന്നതിനിടയിൽ മുറിയുടെ മേൽക്കൂരയിലെ ഓട് പൊളിച്ച് പുറത്തുചാടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
കേസിലെ ഒന്നാം പ്രതിയായ മുഹ്സിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചത്. ഇയാൾ സൗഹൃദം നടിച്ച് പലയിടങ്ങളിലായി കൊണ്ടുപോയി എം.ഡി.എം.എ. നൽകി വരുതിയിലാക്കി സുഹൃത്തുക്കളായ മറ്റു പ്രതികളുമായി ചേർന്ന് പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് വീട്ടമ്മയുടെ മൊഴി.
വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മഞ്ചേരി പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് മുഹ്സിൻ. ഇയാൾക്കെതിരേ കോഴിക്കോട്, മലപ്പുറം സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളുണ്ട്. റിഷാദും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
