വാളേന്തിയുള്ള വനിതകളുടെ പ്രകടനം: പൊലീസ് കേസെടുത്തു.


തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതകൾ വാളേന്തി പ്രകടനം നടത്തിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് വി.എച്ച്.പിയുടെ നേതൃത്വത്തിൽ വനിതകൾ വാളേന്തി പ്രകടനം നടത്തിയത്.
വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങൾ നീണ്ട ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടന്നത്.
പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടു വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.
ആയുധ നിയമപ്രകാരമാണ് ആര്യങ്കോട് പോലിസ് കേസെടുത്തത്. പഥസഞ്ചലനത്തിനെതിരേ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്ത പോലിസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
വംശീയ വിദ്വേഷ മുദ്രാവാക്യം വിളിച്ച് വാളുകളുമേന്തി നടത്തിയ പഥസഞ്ചലനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയാ സെക്രട്ടറി നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യങ്കോട് പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.