രജിസ്റ്റർഡ് തപാലിൽ ‘ഭാഗ്യക്കുറി’: ലാപ്‌ടോപ്പും ലക്ഷങ്ങളും സമ്മാനം; വ്യാജ സ്ക്രാച്ച് കാർഡുകളുമായി സൈബർ തട്ടിപ്പുസംഘം സജീവം; ജാഗ്രതാ നിർദ്ദേശം..!
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി പോലീസിന്റെ ജാഗ്രതാ നിർദ്ദേശം. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് തപാൽ മാർഗ്ഗം ഉപഭോക്താക്കളെ തേടിയെത്തുന്നത്.
കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുകയോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിച്ചതായി കാണിക്കുകയും, ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി.
കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ് മുൻകൂറായി പണം ആവശ്യപ്പെടുന്നു.
ഇരകളിൽ പൂർണ്ണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമ്മിച്ച ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും ഇവർ വാട്സാപ്പ് വഴി അയച്ചുനൽകുകയും ചെയ്യും. എന്നാൽ പണം കൈമാറിക്കഴിഞ്ഞാൽ പ്രതികളെ പിന്നീട് ബന്ധപ്പെടാൻ സാധിക്കില്ല.
സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പോലീസ്. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ.
ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ആദ്യമണിക്കൂറുകളിൽ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
