ആന്റോ ജയിലിൽ തന്നെ, ഇടക്കാല ജാമ്യം നിഷേധിച്ച് ഹൈക്കോടതി; കനത്ത തിരിച്ചടി, കെട്ടിടനികുതി ആന്റോയുടെ പേരിൽ
കൊച്ചി : അളവിൽക്കൂടുതൽ മദ്യം വീട്ടിൽനിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ആൻ്റോ അഗസ്റ്റിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. മൂന്ന് ദിവസം കൂടി ആൻ്റോ ജയിലിൽ കഴിയേണ്ടി വരും. ബത്തേരി കോടതി നിഷേധിച്ച ജാമ്യ ഹർജിക്കു മേലുള്ള അപ്പീൽ പരിഗണിക്കുന്നതാണ് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയത്.
മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ല എന്നായിരുന്നു ആൻ്റോ കോടതിയിൽ വാദിച്ചത്. ഇത് കോടതി പരോക്ഷമായി തള്ളി. കെട്ടിട നികുതി ആൻ്റോയുടെ പേരിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യത്തെ സർക്കാർ ശക്തമായി എതിർത്തു. വീടിന്റെ നികുതിയടച്ച രേഖകളടക്കം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. അസഫലി കോടതിയിൽ ഹാജരാക്കി.
ബത്തേരി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഇടക്കാല ജാമ്യം നൽകാനാകില്ലെന്നും ഹൈക്കോടതി എടുത്ത് പറഞ്ഞു. എക്സൈസ് കസ്റ്റഡിക്കുശേഷം ജാമ്യം പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. എക്സൈസിന്റെ നടപടിക്രമങ്ങൾക്കുശേഷം ജാമ്യ ഹർജിക്കുമേലുള്ള അപ്പീൽ പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
