പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണം; ഡിലീറ്റ് ചെയ്താലും രക്ഷയില്ല; ഫോട്ടോ ഫോറൻസിക് പരിശോധനയ്ക്ക്; വിവരങ്ങൾ തേടി പോലീസ് മെറ്റയെ സമീപിച്ചു..!
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി മലപ്പുറം സൈബർ പോലീസ്. അധിക്ഷേപകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ തേടി പോലീസ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’യെ സമീപിച്ചു.
ഏത് ഐ.പി അഡ്രസ്സിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തത്, ഏത് കമ്പ്യൂട്ടറിലോ മൊബൈലിലോ ആണ് അക്കൗണ്ട് നിർമ്മിച്ചത് തുടങ്ങിയ ഡിജിറ്റൽ തെളിവുകളാണ് പോലീസ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ വിവാദമായ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിലാണെങ്കിലും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അക്കൗണ്ട് ഉടമയെ കണ്ടെത്താനാണ് നീക്കം.
പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഫോട്ടോയും മറ്റ് രേഖകളും വ്യാജമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വം വർഗീയ ധ്രുവീകരണത്തിനും വ്യക്തിഹത്യയ്ക്കും ശ്രമിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
യുഡിഎഫ് നേതാക്കൾക്കു പുറമേ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ അടക്കമുള്ളവരും പോസ്‌റ്റിനെതിരെ രംഗത്തുവന്നിരുന്നു. സമൂഹം ബഹുമാനിക്കുന്നവരെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം.
ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പമാണെന്ന്, തവനൂരിലെ എൽഡിഎഫ് സ്‌ഥാനാർഥി കൂടിയായ കെ.ടി.ജലീൽ എംഎൽഎ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം.
