മാധ്യമപ്രവർത്തകയോട് അപമര്യാദ; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് രാവിലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതേത്തുടന്ന് കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്ത് ഏപ്പെടുത്തിയത്.
സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. മഹിളാമോച്ചയുടെ ആഭിമുഖ്യത്തിൽ നിരവധി വനിതാ പ്രവർത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ ചുമലിൽ കൈവെക്കുകയായിരുന്നു. ആദ്യം മാധ്യമപ്രവർത്തക പിന്നിലേക്ക് മാറിയെങ്കിലും, സുരേഷ് ഗോപി വീണ്ടും ചുമലിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈതട്ടിമാറ്റുകയായിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. ഇതേത്തുടർന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതു രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
